പൗരത്വ നിയമത്തെയും നാം അതിജീവിക്കും: എം.കെ മുനീര്‍ എം.എല്‍.എ

കൊല്ലം: പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ഐക്യത്തിലൂടെയും കെട്ടുറപ്പിലൂടെയും മറികടന്ന ചരിത്രമാണ് മുസ്്‌ലിം സമുദായത്തിനുള്ളതെന്നും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെയും മറികടക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന ‘സത്യപാത’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് വരുത്തിത്തീര്‍ത്ത് മതാടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തുകവഴി ഭരണഘടനയെ ചോദ്യം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍വ മതസ്ഥരും തോളോടു തോള്‍ ചേര്‍ന്ന് ഇതിനെതിരെ നടത്തിയ പ്രതിരോധം വലിയ ഗുണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. സമൂഹത്തിന് ധാര്‍മികബോധം പകര്‍ന്നുനല്‍കി ഉത്തരവാദിത്വമുള്ള പൗരന്‍മാരാക്കി മാറ്റുന്നതില്‍ മദ്റസാ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍ മദ്റസകളെ ഭീകരകേന്ദ്രങ്ങളും ആയുധസൂക്ഷിപ്പുകേന്ദ്രങ്ങളുമാക്കി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമം. ഇത് സമൂഹം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ‘സത്യപാത’ സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി മുക്കം ആമുഖഭാഷണം നടത്തി. എ.പി മുസ്ഥഫല്‍ ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൂസക്കുട്ടി  ഹസ്രത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ഒ. കുട്ടി മുസ്്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല ഫൈസി,ആര്‍.വി കുട്ടിഹസന്‍ ദാരിമി, എസ്.കെ ഹംസ ഹാജി, ഉസ്മാന്‍ ഫൈസി തോഡാര്‍, വി.എ.സി കുട്ടിഹാജി ഒറ്റപ്പാലം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി, ശംസുദ്ദീന്‍ മുസ്്‌ലിയാര്‍ ആലപ്പുഴ, സി.പി.എം ബശീര്‍ ഹാജി കോടക്, ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാസിമി വെന്നിയൂര്‍ നന്ദി പറഞ്ഞു.